അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, മാർച്ച് 06, 2020

പറയാതെ പോയത്..

ചിലപ്പോൾ ഓർമ്മകൾ നമ്മളെ അതിന്റെ ചിറകിലേറ്റി സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് വിരുന്ന് കൊണ്ട് പോകാറുണ്ട്. അവിടെ കാണുന്ന വിസ്മയ കാഴ്ചകൾ നമ്മളെ ഒരിക്കൽ കൂടി ആ കാലത്തിലേക്ക് തിരിച്ചു പോകാൻ വല്ലാതെ മോഹിപ്പിക്കും. കഴിഞ്ഞ  കാലത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പലതും നമ്മൾ തിരുത്താൻ ശ്രമിച്ചേനെ.കൗമാരക്കാലത്തെ ഓർമ്മകൾക്ക് ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ആ ഓർമ്മപൂക്കൾക്ക് പനീർപ്പൂവിന്റെ ഒരു സുഗന്ധമുണ്ട്. ചില വേദനകൾ പിന്നീട് ഓർക്കുമ്പോൾ സുഖമുള്ളൊരു നീറ്റലായി ഹൃദയത്തിന്റെ ഒരു കോണിൽ അണയാത്ത കനലായി നീറി പുകയുന്നുണ്ടായിരിക്കും...

പതിനേഴിന്റെ  പ്രായം പതിനേഴാം രാവിലെ ചന്ദ്രനെ പോലെ കൂടുതൽ മനോഹരമാകുന്നത്  അതിന് പ്രണയത്തിന്റെ തലോടൽ കൂടി ഉണ്ടാകുമ്പോഴാണ്. നമ്മുടെ നായകൻ സാമുവിനും പ്രായം പതിനേഴു മാത്രം. പ്രണയത്തിന്റെ ആദ്യ വിത്തുകൾ അവന്റെ ഹൃദയമാകുന്ന പൂന്തോട്ടത്തിൽ വാരി വിതറിയതും ഒരു പതിനേഴുകാരിയായ  സിന്ധുവാണ്. രണ്ടും പേരും അടുത്തുള്ള  കോളേജുകളിലെ  പ്രീഡിഗ്രി വിദ്യാർത്ഥികൾ.സാമു ഒരു സത്യ ക്രിസ്ത്യാനിയും സിന്ധു ഒരു നായര് പെൺകുട്ടിയും. ട്യുക്ഷൻ സെന്ററിൽ  വച്ചാണ്  സാമു സിന്ധുവിനെ ആദ്യമായി കാണുന്നത്..ആദ്യമായി കണ്ടപ്പോൾ, അന്നുടുത്ത മഞ്ഞ ചുരിദാറിൽ അവൾ കൂടുതൽ മനോഹാരിയായിരുന്നു.
ആദ്യം നോട്ടത്തിൽ തന്നെ അവനു ശാലീന സുന്ദരിയായ അവളോട്‌  വല്ലാത്തൊരു  ഇഷ്ട്ടം തോന്നി .അവൻ 
അറിയാതെതന്നെ സിന്ധുവിനോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വന്നു...
ഓരോ നിമിവും അവളോട്‌  സംസാരിക്കാൻ അവൻ  അവസരം കാത്തു നിന്നു..അവളോട്‌ സംസാരിക്കുമ്പോൾ തന്റെ ഹൃദയത്തിന്റെ താളം ബാന്റടിമേളം പോലെ  വേഗതയാർജ്ജിക്കുന്നത് അവൻ അറിഞ്ഞിരുന്നു. തന്നെ വെറുക്കുമോ, ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നൊക്കെയുള്ള  ഭയത്താൽ അവൻ തന്റെ പ്രണയം അവളോട്‌  പറയാതെ ഇരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ പ്രേമചന്ദ്രൻ സർ പ്രണയ കാവ്യമായ റോമിയോ ജൂലിയറ്റ് പഠിപ്പിക്കുമ്പോൾ റോമിയോ ആയി അവനും ജൂലിയറ്റായി അവളും അവന്റെ പകൽ കിനാക്കളിൽ വേഷപകർച്ച ആടുകയായിരുന്നു.അങ്ങനെ അവൻ ക്ലാസ്സിൽ വരുന്നത് തന്നെ അവളുടെ ദർശന സൗഭാഗ്യത്തിനു വേണ്ടി മാത്രമായിരുന്നു.

പതുക്കെ പതുക്കെ അവന്റെ ഹൃദയത്തിന്റെ താളമായി അവൾ മാറുകയായിരുന്നു. അവന്റെ കിനാക്കൾ കൂടുതൽ വർണ്ണശബളമായി മാറിക്കൊണ്ടിരുന്നു. പ്രണയ സാഫല്യത്തിനായി അവൻ കൊതിച്ചു. പക്ഷെ  സാമുവിന്റെ പ്രണയം വെറും ഒരു പൈങ്കിളി  പ്രണയമായി കരുതി അവൾ അവനോട്  തീരെ താത്പര്യം ഇല്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അത് അവന്റെ ഹൃദയത്തിൽ  വേദനയുടെ ഒരു  കനലായി നീറി പുകയാൻ ആരംഭിച്ചു .ഒരിക്കൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  ബിജോയോടും ദീപക്കിനോടും സംസാരിച്ചു കൊണ്ട്  നിന്ന സാമുവിനോട് കോപത്തോട്  ഇനി മേലാൽ തന്റെ പുറകിൽ നടക്കരുത് എന്നവൾ കൈചുണ്ടി കൊണ്ട് ഗർജ്ജിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ ആ കനൽ ഒരു കാട്ടുതീയായി ആളിപടർന്നു അവനിലെ പ്രണയമാകുന്ന പുൽനാമ്പിനെ നിഷ്ക്കരുണം വെന്ത് വെണ്ണീറാക്കി മാറ്റിയിരുന്നു.അതിനു ശേഷം അവർ തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. അവൾ അവനെ ഒന്ന് നോക്കാൻ പോലും തയാറായിരുന്നില്ല.അത് അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പ്രീഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു,  ട്യുക്ഷൻ സെന്ററിലെ സെന്റോഫും  കഴിഞ്ഞു എല്ലാവരും പല വഴിക്ക് പോയി.പ്രീഡിഗ്രി പരീക്ഷയുടെ ഫലം കോളേജിൽ പോയി നോക്കി തിരിച്ചു പോകാനുള്ള ബസ്സും കാത്ത് ബസ്സ്റ്റാൻഡിൽ നിന്ന അവന്റെ അടുത്തേക്ക് സിന്ധു  അപ്രതീക്ഷിതമായി ഒരു  ചിത്രശലഭം കണക്കെ  നിറഞ്ഞ പുഞ്ചിരിയോടെ പറന്നു വന്നു..അവൾ അന്നണിഞ്ഞ മഞ്ഞ ചുരിദാറിൽ അവരുടെ ആദ്യ ദര്ശനത്തിനെക്കാളും സുന്ദരിയായി അവനു തോന്നി.അന്ന് പതിവില്ലാത്തതു പോലെ അവൾ അവനോട് വളരെ അധികം സംസാരിച്ചു..അവളുടെ അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അവനു അത്ഭുതം തോന്നി.. അവളുടെ ഒരു നോട്ടത്തിനായി ഒരു വാക്കിനായി കൊതിയോടെ കഴിഞ്ഞ രണ്ടു വർഷക്കാലം കാത്തിരുന്ന അവനു അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.. 
ഒടുവിൽ അവൾ തന്റെ മനസ്സ് കൊണ്ട് പറയാതെ പോയത് അവനോട് പറയാതെ പറഞ്ഞു.. "സാമു നിന്നോട് ഉള്ള ഇഷ്ട്ടം കാരണം
എന്റെ മനസ്സിൽ ഒരു പേടി തോന്നി തുടങ്ങിയിരുന്നു.. 
ഒരു നാൾ ഇത് എല്ലാം അവസാനിച്ചാൽ...??
ഓർക്കാൻ പോലും കഴിഞ്ഞില്ല".. 
അവൾ അവനോട് ചോദിച്ചു "നിനക്ക് ഒരു നായര് ചെക്കനായി ജനിച്ചു കൂടായിരുന്നോ".. അത് പറയുമ്പോൾ അവളുടെ കണ്ണിൽ ചെറിയ നനവ് പടരുന്നതായി അവനു തോന്നി.. അവൾക്ക് പോകാനുള്ള ബസ്സ്‌ സ്റ്റാൻഡിലേക്ക് വരുന്നത് അവരുടെ ആ സ്നേഹത്തിന്റെ വഴിയോരത്തിലെ ലാസ്റ്റ് ബസ്സ് പോലെ അവനു തോന്നി.. "ഇനി ഒരിക്കലും നമ്മൾ കാണില്ല അല്ലേ സിന്ധു" പോകുന്നതിന് മുമ്പേ ഹൃദയത്തിലെ ഒരു വിങ്ങലായി അവന്റെ ശബ്ദം ഇടറി വീണു... അവരുടെ കണ്ണുകൾ തമ്മിൽ അവസാനമായി ഒരിക്കൽ കൂടെ ഇടഞ്ഞു..പറയാൻ മറന്ന ഓരോ വാക്കുകളും ആ മിഴികളിൽ അവൾ ഒളിപ്പിച്ചു വച്ചിരുന്നു.
സമുവിന്റെ മനസ്സ് മന്ത്രിച്ചു  "പ്രിയ സിന്ധു നിന്റെ ഓർമ്മകൾ... നമ്മൾ ഒന്നിച്ചുള്ള വളരെ കുറച്ചു നിമിഷങ്ങൾ.. ഇവ എല്ലാം ഒരു സുഖമുള്ള നൊമ്പരമായി ഹൃദയത്തിന്റെ ചെപ്പിനുള്ളിൽ ജീവിത  അവസാനം വരെ  ഭദ്രമായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കും....". അങ്ങ് ദൂരെ കറുത്ത പുകയും ചീറ്റി പോകുന്ന ആ ആനവണ്ടിയിൽ  നിന്നും ഒരു മഞ്ഞ ചുരിദാറിന്റെ ഷാൾ പുറത്തേയ്ക്ക് അപ്പോൾ പാറി പറക്കുന്നുണ്ടായിരുന്നു..


NB :കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. :-)
Related Posts Plugin for WordPress, Blogger...